നെല്ലനാട്ട് മേല്‍ക്കൈ പ്രതീക്ഷിച്ച്  കോണ്‍ഗ്രസ്

വെഞ്ഞാറമൂട്: സി.പി.ഐയും സി.പി.എമ്മും ആരാണ് വലിയവന്‍ എന്ന തര്‍ക്കം തീര്‍ക്കാന്‍ നേര്‍ക്കുനേര്‍ മത്സരിച്ച നെല്ലനാട് പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും കിട്ടുമെന്നാണ് കോണ്‍ഗ്രസിന്‍െറ പ്രതീക്ഷ. 15 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇടത് പാര്‍ട്ടികള്‍ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്തുകയും പതിനെട്ടടവും പയറ്റുകയും ചെയ്തു. ഗ്രൂപ്പ് വൈരത്തിന് താല്‍ക്കാലിക അവധികൊടുത്ത് കോണ്‍ഗ്രസ് മത്സരരംഗത്ത് സജീവമായിരുന്നു. യുവാക്കളുടെ ചുമലിലേറിയായിരുന്നു കോണ്‍ഗ്രസ് പ്രയാണം.16 വാര്‍ഡുള്ള പഞ്ചായത്തില്‍ ഇടതുപക്ഷം മുന്നണിയായി മത്സരിച്ചപ്പോഴും സി.പി.ഐയും എമ്മും പരസ്പരം കാലുവാരല്‍ നടത്തിയിരുന്നു. ഈ വോട്ടുകള്‍ കൂടുതലും കോണ്‍ഗ്രസിന് കിട്ടുക പതിവായിരുന്നു. സി.പി.എമ്മും ഐയും ഒറ്റക്ക് മത്സരിച്ചതോടെ കോണ്‍ഗ്രസ് പോക്കറ്റിലേക്കുള്ള  ഇടത് വോട്ടൊഴുക്ക് ഇല്ലാതായി. 
ഇത് കോണ്‍ഗ്രസിന്‍െറ മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. അതേസമയം, ഗ്രൂപ് പോരിന്‍െറ പേരില്‍ തമ്മിലടിക്കുന്ന പതിവ് ഇത്തവണ കോണ്‍ഗ്രസ് ഒഴിവാക്കി. ഇത് അവരുടെ വോട്ടുകള്‍ കൂട്ടിക്കെട്ടാന്‍ സഹായിച്ചു. അതുകൊണ്ട് ഭൂരിപക്ഷം ഉയരുമെന്നും അതുവഴി പഞ്ചായത്തില്‍ ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും  കണക്ക് കൂട്ടുന്നു. 
രണ്ട് ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാരെ പോരിനിറക്കി സി.പി.എം പാര്‍ട്ടി പ്രവര്‍ത്തനത്തിലും പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലും മാറ്റത്തിന് വഴിതുറന്നു. ഇവര്‍ രണ്ടും ജയിച്ചാല്‍ പഞ്ചായത്തില്‍ സജീവ സാന്നിധ്യമുറപ്പിക്കാം. പുതിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാരെക്കൊണ്ട് കൂടുതല്‍ ശക്തമായി പാര്‍ട്ടിയെ ചലിപ്പിക്കാനും കഴിയും. ജയിച്ചാലും തോറ്റാലും നേട്ടമെന്ന് സി.പി.എം കരുതുന്നു. 
എന്നാല്‍, വലിയേട്ടനെ ഒറ്റക്ക് നേരിട്ട സി.പി.ഐ ഓരോ വാര്‍ഡിലും പുതിയ നേതൃത്വത്തെ വളര്‍ത്താനുള്ള മാര്‍ഗമായി ഇലക്ഷനെ കണ്ടു. 
സംഘടനാ പാടവമുള്ളവരെ തെരഞ്ഞുപിടിച്ച് പഞ്ചായത്തില്‍ മത്സരിപ്പിക്കുക വഴി കഴിവുള്ള ഒരു നേതൃനിര ഉയര്‍ന്നുവരുകയും ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.